പന്തളത്ത് വയോധികയെയും മകനെയും ക്രൂരമായി ആക്രമിച്ച പ്രതികൾ പിടിയിൽ
മുൻ വൈരാഗ്യത്താൽ വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയായ മാതാവിനെയും മകനെയും ആക്രമിച്ച കേസിൽ മൂന്ന് പ്രതികളെ പന്തളം പോലീസ് പിടികൂടി.
പന്തളം കുന്നിക്കുഴി അനിഴം വീട്ടിൽ ചിണ്ടൻ എന്ന് വിളിക്കുന്ന ബിനു (46) , പന്തളം തോട്ടക്കോണം കൊച്ചുതറമേൽ വീട്ടിൽ മണികണ്ഠൻ എന്ന് വിളിക്കുന്ന രാഹുൽ ആർ നായർ (29), പന്തളം ചെറുമല തരിപ്പോട്ടിൽ വടക്കേതിൽ വീട്ടിൽ സുജിത്ത് (39) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം പതിനൊന്നാം തീയതി രാത്രി 9 30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
പന്തളം മുളമ്പുഴ വലിയ തറയിൽ ലീലാമ്മ ഫിലിപ്പിന്റെ വീട്ടിലാണ് ഇവർ അക്രമം കാട്ടിയത്.മുൻവശത്തെ വാതിൽ ചവിട്ടി പൊളിച്ച് അകത്തുകയറി വയോധികയെ ഭീഷണിപ്പെടുത്തുകയും ഇവരുടെ മകനെ ആക്രമിക്കുകയും ചെയ്തു.വീടിനും നാശനഷ്ടം ഉണ്ടാക്കിയ പ്രതികൾ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഇവിടെ നിന്നും പോയത്. വിവരമറിഞ്ഞ് പന്തളം സ്റ്റേഷനിൽ നിന്നും പോലീസ് സംഘം എത്തിയപ്പോഴേക്കും അക്രമിസംഘം കടന്ന് കളഞ്ഞിരുന്നു. പ്രതികളിൽ ഒരാളായ ബിനുവിനെ പതിനെട്ടാം തീയതി പോലീസ് പിടികൂടിയിരുന്നു.മറ്റു പ്രതികൾ ഒളിവിൽ ആയിരുന്നു.പന്തളം പോലീസിന്റെ ശ്രമകരമായ അന്വേഷണമാണ് ബാക്കി പ്രതികളെയും പിടികൂടാൻ കഴിഞ്ഞത്.പന്തളം സർക്കിൾ ഇൻസ്പെക്ടർ സി ബാബു കുറുപ്പിന്റെ മേൽനോട്ടത്തിൽ എസ് എച്ച് ഒ എബിൻ പ്രസാദ്,പോലീസ് ഉദ്യോഗസ്ഥരായ ശരത് എസ് പിള്ള,എസ് അൻവർഷ ,എസ് വിഷ്ണു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് സാഹസിക നീക്കങ്ങളിലൂടെ പ്രതികളെ പിടികൂടിയത്.അറസ്റ്റിലായ പ്രതികളെ അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.